Azadi Ka Amruth Mahotsav സാംസ്കാരിക മന്ത്രാലയത്തിന്റെ ‘ജൽ യാത്ര’ പദ്ധതി; അതുൽ നറുകര പാടിത്തകർത്തു


തിരുവനന്തപുരം: നമ്മുടെ രാജ്യത്തെ ഓരോ നദികൾക്കും ദശലക്ഷക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. അത് പ്രതീകപ്പെടുത്തുന്നത് നമ്മുടെ രാജ്യത്തിന്റെ ജീവരേഖയും അതിന്റെ സമ്പന്നമായ പൈതൃകവുമാണ്. ഈ ജലസ്രോതസ്സുകളുടെ പ്രാധാന്യം പ്രകീർത്തിച്ചുകൊണ്ട്, രാജ്യത്തെ പ്രമുഖ റേഡിയോ ശൃംഖലകളിലൊന്നായ ബിഗ് എഫ്എം, ഭാരത സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് ‘ജൽ യാത്ര’ എന്ന കാമ്പെയ്‌നുമായി ഒരു ബൃഹദ് യാത്ര ആരംഭിച്ചിട്ടുണ്ട്. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമെന്ന നിലയിൽ, നദികളുടെ അറിയപ്പെടാത്ത കഥകളെക്കുറിച്ച് ശ്രോതാക്കളെ ബോധവൽക്കരിക്കാനും ജലസ്രോതസ്സുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവും ഇന്ത്യയിലെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കാനും സ്മരിക്കാനുമായുള്ള ഭാരത സർക്കാരിന്റെ ഒരു സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്. ശ്രോതാക്കൾക്ക് നമ്മുടെ നദികളുടെ സത്തയുമായി ബന്ധപ്പെടാനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച നേടാനും അതുല്യമായ അവസരം നൽകുന്നതാണ് ജൽ യാത്ര സംരംഭം. 12 ആഴ്ച നീളുന്ന കാമ്പയിൻ മെയ് മാസത്തിലാണ് ആരംഭിച്ചത്. ജനങ്ങളുടെ ഇടയിൽ അവബോധം വളർത്തുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പ്രശസ്ത ഗായകൻ അതുൽ നറുകരയുടെ മെഗാ സംഗീത പരിപാടി അരങ്ങേറി. കടുവ സിനിമയിലെ പാലാപ്പള്ളി തിരുപ്പള്ളി, കുമാരിയിലെ പട്ടുടുത്ത് വന്നതും തുടങ്ങിയ ഗാനങ്ങളുടെ ഹൃദ്യമായ അവതരണത്തിലൂടെ അതുൽ സദസ്സിനെ ഇളക്കിമറിച്ചു. ജലസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ അവിസ്മരണീയമായ പരിപാടിയുടെ ഭാഗമാകാൻ നിരവധി ആളുകൾ ഒത്തുകൂടി. സംഗീത നിശയുടെ ഭാഗമാകാൻ ബിഗ് എഫ്എം റേഡിയോ ശൃംഖല ശ്രോതാക്കൾക്ക് ക്ഷണം നൽകിയിരുന്നു.

ഏറെ പ്രത്യേകതകളുള്ള ജൽ യാത്ര കാമ്പെയ്‌നിനായി സാംസ്‌കാരിക മന്ത്രാലയവുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് ഈ സംരംഭത്തെക്കുറിച്ച് സംസാരിച്ച ബിഗ് എഫ്എം സിഒഒ സുനിൽ കുമാരൻ പറഞ്ഞു. ജലത്തിന്റെ അതീവപ്രാധാന്യത്തെക്കുറിച്ച് ശ്രോതാക്കളുമായി സംവദിക്കാനും ബോധവത്കരിക്കാനുമുള്ള അപൂർവ്വ അവസരമാണിത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി ചേർന്നുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ നദികളെ കുറിച്ച് അഭിമാനവും ഉത്തരവാദിത്തവും വളർത്തിയെടുക്കുന്ന അർത്ഥവത്തായ ഒരു സംരംഭമാണിത്. നദികൾക്ക് ഇന്ത്യയിൽ പരിപാവനമായ സ്ഥാനമാണുള്ളത്. ഈ അമൂല്യമായ ജീവരേഖകൾ വരും തലമുറകളിലേക്ക് സംരക്ഷിക്കുന്നതിനായി പരിവർത്തനാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ബിഗ് എഫ് എം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു . ഈ കാമ്പെയ്‌നിലൂടെ, ഇത്തരം ലക്ഷ്യങ്ങളുള്ള കൂടുതൽ സംരംഭങ്ങളുടെ മുൻനിരയിൽ തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ നദികൾക്കും നമ്മുടെ രാഷ്ട്രത്തിനും സുസ്ഥിരമായ ഒരു ഭാവിക്കുവേണ്ടി ബിഗ് എഫ്എമ്മിന്റെയും സാംസ്കാരിക മന്ത്രാലയത്തിന്റെയും യോജിച്ചുള്ള പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ജൽ ശക്തി മന്ത്രാലയത്തിന്റെ പിന്തുണയോടെ 58 നഗരങ്ങളിൽ ഉടനീളം ഈ ക്യാമ്പയിനിലൂടെ ഇന്ത്യയിലെ നദികളുടെ സമ്പന്നമായ സംസ്കാരം ആഘോഷിക്കും. സൂറത്ത്, ഗുവാഹത്തി, വാരണാസി എന്നിവിടങ്ങളിൽ ഇതിനോടകം സംഘടിപ്പിച്ച സംഗീത പരിപാടികളിൽ ഈ ക്യാമ്പയിനിന്റെ പ്രചാരണത്തിന് പിന്തുണയുമായി ധാരാളം ആരാധകർ എത്തിയിരുന്നു. ബിഗ് എഫ്എം റേഡിയോ നെറ്റ്‌വർക്കിന്റെ ഓൺ-എയർ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ക്യാമ്പയിൻ വിപുലമായി പ്രമോട്ട് ചെയ്യുന്നുണ്ട്. ഒപ്പം വ്യാപകമായ ഓൺ-ഗ്രൗണ്ട് പ്രചരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.