പ്രശസ്ത നടന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു: അതുല്യനായ നടൻ എന്ന് മധുപാൽ

കോഴിക്കോട്: നാടക പ്രവര്‍ത്തകനും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്നു. സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ സ്വന്തമായി നാടക ട്രൂപ്പിന് രൂപം നല്‍കിയിരുന്നു. ലക്ഷ്മിയാണ് ഭാര്യ. ദുര്‍ഗ, സരസ്വതി എന്നിവര്‍ മക്കളാണ്. അതേസമയം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു പ്രശസ്ത നടൻ മധുപാൽ രംഗത്തെത്തി. അതുല്യനായ നടൻ വിക്രമൻ സാറിന് പ്രണാമം എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രിയപ്പെട്ട വിക്രമൻ നായർ സാർ അന്തരിച്ചു. പലപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതുല്യനായ ഒരു കലാകാരൻ
കോഴിക്കോഡിന്റെ നാടകപാരമ്പര്യത്തിലെ തുടർച്ച. അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിൽ ഒപ്പം ഉണ്ടായി. പാലേരി മാണിക്യത്തിലും വൈറസിലും അഭിനയിച്ചിരുന്നു.
പ്രണാമം