ബ്രഹ്മപുരം ഡയോക്‌സിൻ ബോംബ്: കേന്ദ്ര പഠനറിപ്പോർട്ട് 4വർഷമായി സർക്കാരിനുമുന്നിൽ, കേന്ദ്രം ഇടപെടുന്നു, റിപ്പോർട്ട് തേടി

കൊച്ചി: ബ്രഹ്മപുരം മാലിന്യസംഭരണകേന്ദ്രം ‘ഡയോക്‌സിൻ ബോംബ്’ ആണെന്ന പഠനറിപ്പോർട്ട് നാലുവർഷത്തോളമായി സംസ്ഥാനസർക്കാരിനുമുന്നിൽ. ബ്രഹ്മപുരത്തെ മാലിന്യം കത്തുമ്പോൾ ഹാനികരമായ അളവിൽ ഡയോക്‌സിൻ അന്തരീക്ഷത്തിൽ എത്തുന്നെന്നും മുലപ്പാലിലടക്കമുള്ള സാന്നിധ്യം പഠനവിധേയമാക്കണമെന്നും ശുപാർശയുണ്ട്. 2019 ഫെബ്രുവരിയിൽ ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായപ്പോഴായിരുന്നു പഠനം നടന്നത്.

കേന്ദ്രസർക്കാരിന്റെ കൗൺസിൽ ഓഫ് സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി.എസ്.ഐ.ആർ.) തിരുവനന്തപുരം ഡിവിഷനാണ് പഠനം നടത്തിയത്. എല്ലാ സാംപിളുകളിലും ഡയോക്‌സിന്റെ വലിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തി. ഒരു ഘനമീറ്റർ അന്തരീക്ഷവായുവിൽ ശരാശരി 10.3 പിക്കോഗ്രാം (ഒരു ഗ്രാമിന്റെ ലക്ഷം കോടിയിൽ ഒരംശം). ടി.ഇ.ക്യു. (ടോക്‌സിക് ഇക്വലന്റ്) ഡയോക്‌സിനാണ് കണ്ടെത്തിയത്. മുൻപഠനങ്ങളിൽ കണ്ടെത്തിയതിനേക്കാൾ 10 മുതൽ 50 ശതമാനംവരെ കൂടുതലായിരുന്നു ഇത്.

ചാരത്തിൽനിന്നും കിലോഗ്രാമിൽ 158.5 നാനോഗ്രാം (പിക്കോഗ്രാമിന്റെ ആയിരം ഇരട്ടി) ടി.ഇ.ക്യു.വിഷാംശം കണ്ടെത്തി. ബ്രഹ്മപുരത്തെ ചതുപ്പിൽനിന്നും കിലോഗ്രാമിൽ 6.8 നാനോഗ്രാം വിഷാംശവും കണ്ടെത്തി. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 65 കിലോഗ്രാം ശരീരഭാരമുള്ള ഒരാൾക്ക് ഒരുവർഷം 1.66 മൈക്രോഗ്രാം ഡയോക്‌സിനേ സഹിക്കാനാകൂ. അതിന് മുകളിലേക്കായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. അന്ന് ബ്രഹ്മപുരത്തുനിന്നും പുറത്തെത്തിയത് 72 മില്ലീഗ്രാം ഡയോക്‌സിൻ അടങ്ങിയ വിഷവായുവാണ്.

മുലപ്പാൽ, പശു-ആട് എന്നിവയുടെ പാൽ, മുട്ട, ഇറച്ചി എന്നിവയിലെ ഡയോക്‌സിൻ സാന്നിധ്യം കണ്ടെത്താൻ പഠനം നടത്തണമെന്ന ശുപാർശകളാണ് 2019 ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. അത്യാധുനിക സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, ബയോമൈനിങ്ങിലൂടെ നിലവിലെ മാലിന്യമെല്ലാം മാറ്റുക. വിഷമയമായ ചാരം പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയിലുള്ള സാനിറ്ററി ലാൻഡ്ഫില്ലിങ്ങിലൂടെ മാറ്റുക എന്നിവയാണ് റിപ്പോർട്ടിലെ മറ്റു ശുപാർശകൾ.

അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ കേന്ദ്രം ഇടപെടുന്നു. സംഭവത്തിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യകതമാക്കി. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കേന്ദ്ര ഇടപെടലാവശ്യപ്പെട്ട് വി മുരളീധരനും കോൺഗ്രസ് എംപിമാരും ആരോഗ്യമന്ത്രിയെ കണ്ടിരുന്നു.