ഫിഫ അവാർഡ്: മികച്ച ഫുട്‍ബോൾ താരം ലയണൽ മെസ്സി, പുരസ്കാരങ്ങൾ തൂത്തുവാരി അർജന്റീന

പാരീസ്: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022 ലെ മികച്ച ഫുട്‍ബോൾ താരമായി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു. ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പര്‍ താരം ലയണൽ മെസ്സി ഒരിക്കല്‍ക്കൂടി ലോകതാരമായി.

2019ന് ശേഷം മെസ്സിയുടെ ആദ്യ ഫിഫ പുരസ്‌കാരമാണിത്. ഖത്തറിൽ 3-3ന് സമനില വഴങ്ങിയതിനെ തുടർന്ന് പെനാൽറ്റിയിൽ അർജന്റീന ജേതാക്കളാകുന്നതിന് മുമ്പ് ഫ്രാൻസിനെതിരായ ഫൈനലിൽ 35 കാരൻ രണ്ട് ഗോളുകൾ നേടി. ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം അർജന്റീന കോച്ച് ലയണൽ സ്‌കലോനിയും മികച്ച പുരുഷ ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസും (അർജന്റീന) തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം തന്നെയാണ്.

‘ഇത് അതിശയകരമാണ്. ഇത് ഒരു മഹത്തായ വർഷമായിരുന്നു, ഇന്ന് രാത്രി ഇവിടെ വന്ന് ഈ അവാർഡ് നേടിയത് എനിക്ക് ഒരു ബഹുമതിയാണ്’, മെസ്സി പറഞ്ഞു. ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദര്‍മര്‍പ്പിച്ച ചടങ്ങിന് പെലെയുടെ കുടുംബവും എത്തിയിരുന്നു. പോയവര്‍ഷത്തെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദ ഇയറും ഫിഫ പ്രഖ്യാപിച്ചു.