സൈന്യം ഭരണം ഏറ്റെടുക്കും; മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി

നിലവിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി പാകിസ്ഥാൻ സൈന്യം ഏറ്റെടുക്കാൻ പര്യാപ്‌തമാണെന്ന് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാഖൻ അബ്ബാസി മുന്നറിയിപ്പ് നൽകി. മുൻകാലങ്ങളിൽ സൈന്യം ഇടപെട്ടത് വളരെ കഠിനമായ സാഹചര്യങ്ങളിലാണെന്നും ചർച്ചയ്ക്ക് തുടക്കമിടാൻ ഉന്നത പങ്കാളികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്‌തു.

“സംവിധാനം പരാജയപ്പെടുകയോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ തർക്കം ഉണ്ടാകുകയോ ചെയ്യുമ്പോൾ പട്ടാളനിയമം എല്ലായ്പ്പോഴും മുന്നോട്ടുള്ള വഴിയിൽ ഒരു സാധ്യതയായി തുടരും. ” ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയായ ഷാഹിദ് ഖാഖ്ൻ അബ്ബാസി പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാൻ ഉയർന്ന വിദേശ കടം, ദുർബലമായ കറൻസി, കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയ്ക്ക് എതിരെ പൊരുതുകയാണ്. പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം 4 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് കഴിഞ്ഞ ആഴ്‌ച അറിയിച്ചു.

പാക്കിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) വായ്‌പക്കായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും പൂർണമായിട്ടില്ല. 1.1 ബില്യൺ ഡോളറിന്റെ ബെയ്‌ഔട്ട് പാക്കേജ് കൊണ്ട് രാജ്യം പാപ്പരാകുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്.

2019ൽ ഐഎംഎഫ് അംഗീകരിച്ച 6.5 ബില്യൺ ഡോളർ ബെയ്‌ലൗട്ട് പാക്കേജിന്റെ ഭാഗമാണ് ഫണ്ടുകൾ, വിദേശ കടബാധ്യതകളിൽ വീഴ്‌ച വരുത്തുന്നത് പാകിസ്ഥാൻ ഒഴിവാക്കണമെങ്കിൽ ഇത് നിർണായകമാണെന്ന് വിശകലന വിദഗ്‌ധർ പറയുന്നു.

കൂടാതെ, ഭരണകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതൃത്വത്തിലുള്ള സർക്കാർ ചീഫ് ജസ്‌റ്റിസ്‌ ഉമർ അത്താ ബാൻഡിയലിന്റെ അധികാരങ്ങൾ കുറയ്ക്കാൻ സുപ്രീം കോടതി (പ്രാക്ടീസ് ആൻഡ് പ്രൊസീജർ) ബിൽ 2023ന് വേണ്ടി തയ്യാറെടുക്കുന്നതിനാൽ ജുഡീഷ്യറിയും ഭരണസഖ്യവും തമ്മിലുള്ള ബന്ധം വഷളായി. സ്വമേധയാ നടപടിയെടുക്കാനും കേസുകൾ പരിഗണിക്കാനും ജഡ്‌ജിമാരുടെ ഒരു പാനൽ രൂപീകരിക്കാനുമാണ് സർക്കാർ തീരുമാനം.

ഏപ്രിൽ 20ന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവി, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ അധികാരങ്ങൾ തടയാൻ ആവശ്യപ്പെട്ടുള്ള ബിൽ രണ്ടാമതും പാർലമെന്റിലേക്ക് തിരിച്ചയച്ചിരുന്നു.

“പാകിസ്ഥാനിൽ സമാനമായ സാഹചര്യങ്ങളിൽ നിരവധി സൈനിക നിയമങ്ങൾ ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്‌തു. “വാസ്‌തവത്തിൽ, പാകിസ്ഥാൻ മുമ്പ് ഇതിലും കടുത്ത സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ഞാൻ പറയും. ഇതിലും ചെറിയ സാഹചര്യങ്ങളിൽ സൈന്യം ഏറ്റെടുത്തിട്ടുണ്ട്”അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായി 75 വർഷങ്ങൾക്ക് ഇടയിൽ പകുതിയിലേറെ കാലവും പാകിസ്ഥാനിൽ സൈനിക ഭരണം നിലവിലുണ്ടായിരുന്നു. സുരക്ഷ, വിദേശ നയം എന്നിവയിൽ ശക്തമായ സ്വാധീനമാണ് സൈന്യം ചെലുത്തുന്നത്.