‘അയോഗ്യനാക്കിയതിനെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കാത്തത് കർണാടക തെരഞ്ഞെടുപ്പിൽ സഹതാപ തരംഗത്തിന്’- ബിജെപി

പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്താൻ ബിജെപി. ‘രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ അവഹേളിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ തയാറായില്ല. അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ല. നുണപറയുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതും രാഹുലിനു ശീലമാണ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് രാഹുലിന്റേത്’. -രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

‘യുപിഎ കാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. മോദി സമുദായത്തെയാണ് 2019-ല്‍ രാഹുല്‍ ഗാന്ധി അപമാനിച്ചത്. അയോഗ്യനാക്കിയ വിഷയവും രാഹുല്‍ ഗാന്ധി ആരോപിച്ച അദാനി വിഷയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് വിമര്‍ശിക്കാന്‍ അവകാശമുണ്ട് എന്നാല്‍ അപമാനിക്കാനുള്ള അവകാശമില്ല. അയോഗ്യനാക്കിയതിനെതിരേ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കാത്തത് എന്ത് കൊണ്ടാണ്’ – രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

‘രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ തെറ്റായ പ്രസ്താവനകള്‍ നടത്താന്‍ ശ്രമിക്കുകയുണ്ടായി. 2019ലെ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടു. ശനിയാഴ്ച അദ്ദേഹം പറഞ്ഞു, വിവേകത്തോടെയാണ് സംസാരിക്കുന്നതെന്ന്. അതായത് 2019ല്‍ രാഹുല്‍ ഗാന്ധി സംസാരിച്ചതും വിവേകത്തോടെയാണ്’ – രവിശങ്കര്‍ പറഞ്ഞു. ‘രാഹുല്‍ ഗാന്ധിയെ മാത്രമല്ല അയോഗ്യനാക്കിയത്. ഇതിന് മുമ്പും പലരെയും അയോഗ്യരാക്കിയിട്ടുണ്ട്. ബിജെപിയില്‍ നിന്നുള്‍പ്പെടെ 32-ഓളം പേരെയാണ് ഇതിന് മുമ്പ് അയോഗ്യരാക്കിയത്.’ രവിശങ്കര്‍ ചൂണ്ടിക്കാട്ടി.