ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം: എം സ്വരാജ്

കൊച്ചി: വിചാരധാരയില്‍ പറയുന്നത് അന്നത്തെ സാഹചര്യമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് എം സ്വരാജ്. തകര്‍ക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും കൊന്നുതള്ളപ്പെട്ട വിശ്വാസികളുടെ ശവശരീരങ്ങളെയും സാക്ഷിയാക്കിയാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘മാതൃഭൂമിയിലെ വാര്‍ത്ത ശരിയാണെങ്കില്‍ വിചാരധാരയെ ന്യായീകരിക്കുകയാണ് ബിഷപ്പ്. അന്നത്തെ സാഹചര്യം പോലും !. ‘അന്ന് ‘ മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും രാജ്യത്തിന് ഭീഷണി ആയിരുന്നുവെന്നാണോ ബിഷപ്പ് പറയുന്നത്? ഇന്ത്യയില്‍ നിന്ന് മേല്‍പ്പറഞ്ഞ വിഭാഗങ്ങളെ തുടച്ചുനീക്കണമെന്ന് പറയുന്നതില്‍ ബിഷപ്പിന് ഒരു കുഴപ്പവും തോന്നുന്നില്ലേ ? ഇന്ന് സാഹചര്യം മാറി എന്നാണോ ? ബോംബെയിലെ ആസാദ് മൈതാനത്ത് ഒരു മഹാ പ്രതിഷേധ റാലി നടക്കാന്‍ പോകുകയാണ്. ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒന്നു ചേര്‍ന്ന് നടത്തുന്ന വന്‍ പ്രതിഷേധം എന്തിനാണെന്ന് ബിഷപ്പ് അറിയാതിരിക്കാന്‍ ഇടയില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 79 ക്രൈസ്തവ സഭകള്‍ സംയുക്തമായി ഡല്‍ഹിയില്‍ മഹാസമരം നടത്തിയതും ബിഷപ്പ് അറിഞ്ഞിട്ടുണ്ടാവും’.

‘രാജ്യമാകെ ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും വിശ്വാസികളെ വേട്ടയാടുകയും ചെയ്യുന്നത് RSS ഭീകരവാദികളാണ്. രാഷ്ട്രീയാധികാരമാണ് അക്രമികളുടെ പിന്‍ബലം. മുമ്പേ തീരുമാനിച്ചുറപ്പിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുകയാണവര്‍. ഇന്ത്യയൊന്നടങ്കം വര്‍ഗ്ഗീയ ഭീകരതയ്‌ക്കെതിരെ പോരാടാനായി അണിനിരക്കേണ്ട സമയമാണിത്. തകര്‍ക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും കൊന്നുതള്ളപ്പെട്ട വിശ്വാസികളുടെ ശവശരീരങ്ങളെയും സാക്ഷിയാക്കിയാണ് ബിഷപ്പിന്റെ ഇന്നത്തെ പ്രസ്താവന. ഒന്നേ പറയാനുള്ളൂ ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം’,പോസ്റ്റില്‍ സ്വരാജ് പറഞ്ഞു.