ശ്വാസകോശ കാൻസർ കണ്ടെത്താനുള്ള നൂതന ഉപകരണങ്ങൾക്ക് 1.10 കോടി അനുവദിച്ചു: വീണാ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൂടി ഈ സംവിധാനം യാഥാർത്ഥ്യമാകുകയാണ്. ആർസിസിയിലെ രോഗികൾക്കും ഇത് സഹായകരമാകും. പൾമണോളജി വിഭാഗത്തിൽ ഡി.എം. കോഴ്‌സ് ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും വീണാ ജോർജ് പറഞ്ഞു.

ശ്വാസനാള പരിധിയിലുള്ള കാൻസർ കണ്ടെത്തുന്നതിന് ഏറെ സഹായിക്കുന്ന ഉപകരണങ്ങളാണ് ലീനിയർ ഇബസും റേഡിയൽ ഇബസും. ശ്വാസകോശ കാൻസർ വർധിച്ചു വരുന്നതിനാൽ വളരെപ്പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കാനാകും. ഈ യന്ത്രങ്ങളിലെ അൾട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയാത്ത അതിസൂക്ഷ്മമായ കാൻസർ പോലും കണ്ടെത്താൻ സാധിക്കും.