ഇ-റുപ്പിക്ക് സ്വീകാര്യത വർദ്ധിക്കുന്നു! ഇനി ഇന്റർനെറ്റ് ഇല്ലെങ്കിലും സർവീസ് നടത്താം, പുതിയ പദ്ധതിയുമായി ആർബിഐ


ന്യൂഡൽഹി: ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ സ്വീകാര്യത നേടിയെടുത്ത സംവിധാനമാണ് ഇ-റുപ്പി. അടുത്ത ഘട്ടത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ ഇ-റുപ്പി ഇടപാടുകൾ സാധ്യമാക്കുന്ന പുതിയ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇ-റുപ്പിയുടെ ഓഫ്‌ലൈൻ സേവനം ലഭ്യമാക്കുക. ഗ്രാമങ്ങൾ, നഗരങ്ങൾ, മലനിരകൾ എന്നിവിടങ്ങളിൽ ഇടപാടുകൾ സുഗമമാക്കാൻ പ്രോക്സിമിറ്റി, നോൺ പ്രോക്സിമിറ്റി അധിഷ്ഠിതമായ നിരവധി ഓഫ്‌ലൈൻ മാർഗങ്ങൾ ഉടൻ തന്നെ പരീക്ഷിക്കുന്നതാണ്.

റിസർവ് ബാങ്കിന്റെ അച്ചടിച്ച കറൻസി നോട്ടിന് പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടുനടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ഇ-റുപ്പി. നിലവിൽ, ഇന്റർനെറ്റ് അധിഷ്ഠിതമായാണ് ഇ-റുപ്പിയുടെ പ്രവർത്തനം. പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കായി 13 ബാങ്കുകളെയാണ് റിസർവ് ബാങ്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഈ ബാങ്കുകൾ വഴി വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും, വ്യക്തികളിൽ നിന്ന് കച്ചവടക്കാരിലേക്കും ഡിജിറ്റൽ റുപ്പി ഇടപാടുകൾ നടത്താൻ സാധിക്കും. അച്ചടിച്ച കറൻസി കൈമാറ്റം ചെയ്യുന്നതുപോലെ ഇടനിലക്കാരില്ലാതെയാണ് ഇ-റുപ്പിയുടെ പ്രവർത്തനം.