ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു! നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി


ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ സർക്കാരിന്റെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് (Fitch), റേറ്റിംഗ് കുത്തനെ വെട്ടിച്ചുരുക്കിയതോടെയാണ് ആഗോള വിപണിയിൽ സമ്മർദ്ദത്തിന് വഴിയൊരുക്കിയത്. ഇതോടെ, അമേരിക്കൻ സർക്കാർ കടപ്പത്രങ്ങൾക്ക് വില ഉയരുകയും, ഓഹരി വിപണി തകരുകയുമായിരുന്നു. ബിഎസ്ഇ സെൻസെക്സ് 676.53 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,431.68-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 207 പോയിന്റ് നഷ്ടത്തിൽ 19,526.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണി കലുഷിതമായതോടെ ബിഎസ്ഇയുടെ നിക്ഷേപക മൂല്യത്തിൽ നിന്ന് 3.5 ലക്ഷം കോടി രൂപയോളമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

സെൻസെക്സിൽ ഇന്ന് 2,353 ഓഹരികൾ നഷ്ടത്തിലും, 1,240 ഓഹരികൾ നേട്ടത്തിലും, 139 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് കനത്ത വിൽപ്പന സമ്മർദ്ദമാണ് ഉണ്ടായത്. ഹീറോ മോട്ടോകോർപ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസെർവ്, എൻടിപിസി തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം, ഡോ.ഡിവീസ് ലാബ്സ്, നെസ്‌ലെ ഇന്ത്യ, എച്ച്.യു.എൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ലോറസ് ലാബ്സ്, മാരികോ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.