വർധനവ് ഇത്തവണയില്ല! റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ തുടരും

റിപ്പോ നിരക്കിൽ ഇത്തവണ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം മെയ് മുതൽ ആർബിഐ ആറ് തവണ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു.

നടപ്പ് സാമ്പത്തിക വർഷം 6.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ പാദത്തിൽ 7.8 ശതമാനവും രണ്ടാമത്തെ പാദത്തിൽ 6.2 ശതമാനവും മൂന്നാം പാദത്തിൽ 6.1 ശതമാനവും നാലാം പാദത്തിൽ 5.9 ശതമാനവുമാണ് വളർച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് എംപിസി യോഗം നിരക്ക് വർധന തത്കാലം നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. നിലവിൽ സാമ്പത്തിക പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടരുകയാണെന്നും സമ്പദ്വ്യവസ്ഥ 7 ശതമാനം വളർച്ച കൈവരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം പലിശ നിരക്കുയർത്താതിരുന്ന ഇന്നത്തെ തീരുമാനം സാധാരണക്കാരെ സംബന്ധിച്ച് സന്തോഷകരമാണ്.

തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന ബാങ്ക് പലിശയും തിരിച്ചടവുകളുമായി മല്ലിട്ടുകൊണ്ടിരുന്നവർക്ക് ഇടക്കാല ആശ്വാസമാണ് റിസർവ് ബാങ്കിന്റെ ഈ തീരുമാനം. അതേസമയം ഈ റിപ്പോ നിരക്കിൽ വർധനവില്ലെന്ന് പറഞ്ഞ ഈ തീരുമാനം ഇത്തവണത്തേയ്ക്ക് മാത്രമാണ്. വായ്പാ ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണമില്ലെങ്കിൽ ആർബിഐ ബാങ്കുകൾക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ.