മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്പോൺസർ ആരാണെന്ന് അന്വേഷിക്കേണ്ടതില്ല, യാത്ര ചട്ടം പാലിച്ചെന്ന് ഇ.പി.ജയരാജൻ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് ഈ യാത്ര വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയിൽ ഒരു ചട്ടലംഘനവുമില്ല. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ അദ്ദേഹം പോകാറുള്ളൂ.

ചെയ്യാൻ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളിൽ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ യാത്രയുടെ ഔചിത്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് തങ്ങൾ തീരുമാനിച്ചാൽ പോരെയെന്നായിരുന്നു ഇ.പിയുടെ മറുചോദ്യം.

‘ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിയാൽ പോരേ. ആരൊക്കെ എവിടെയൊക്കെ പോകണം, എവിടെയൊക്കെ പ്രസം​​ഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. കേരളമല്ലല്ലോ ഇന്ത്യ. ദേശീയ നേതാക്കൾ പോകേണ്ട സ്ഥലത്തൊക്കെ പോകുന്നുണ്ട്’, ഇ.പി പറഞ്ഞു.

യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങൾ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. യാത്രയുടെ സ്പോൺസർ ആരാണെന്ന് എന്തിനാണ് അന്വേഷിക്കുന്നത്. എല്ലാ കാര്യവും മാധ്യമങ്ങളോട് പറയേണ്ടതുണ്ടോയെന്നും ഇ.പി ചോദിച്ചു.