ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍

ജെറുസലേം:  ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സര്‍വീസ് ആരംഭിച്ചതായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ (El Al). ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ വിമാനം സൗദിയുടെയും ഒമാന്റെയും വ്യോമപാതയിലൂടെ പറക്കുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് ഇസ്രയേലിന്റെ എല്‍ അല്‍ ഫ്‌ലൈറ്റ് 083 പുറപ്പെട്ടത്. വിമാനം തായ്ലന്‍ഡ് തലസ്ഥാനത്ത് എത്താന്‍ ഏകദേശം എട്ട് മണിക്കൂര്‍ മാത്രമാണ് എടുത്തത്. രണ്ട് മണിക്കൂറിന് ശേഷം മറ്റൊരു എല്‍ അല്‍ വിമാനവും ഇതേ റൂട്ടിലൂടെ ബാങ്കോക്കിലേക്ക് പറന്നു.

പുതിയ റൂട്ട് വഴി യാത്രാസമയം ലാഭിക്കാനാകുമെന്ന് എല്‍ അല്‍ എയര്‍ലൈന്‍സ് അറിയിച്ചു. പുതിയ ഇടനാഴി ഉപയോഗിക്കുന്ന ആദ്യത്തെ ഇസ്രായേലി വാണിജ്യ വിമാനമാണിതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പുതിയ റൂട്ട് ചില ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാദൂരം ഏകദേശം രണ്ട് മണിക്കൂറോളം കുറയ്ക്കുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇസ്രയേലിലേക്ക് വ്യോമാതിര്‍ത്തി തുറക്കുന്നതായി ഒമാന്‍ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. 2022 ജൂലൈയില്‍ സൗദി അറേബ്യയും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഇതോടെ, ഏഷ്യയിലേക്കുള്ള ഇസ്രായേല്‍ വിമാന സര്‍വീസ് വര്‍ധിക്കുമെന്നാണ് സൂചനകള്‍.