ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാൻ, ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന് വൈകിട്ട്


ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ- 3- ന്റെ കുതിപ്പ് തുടരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പൂർണമായും പേടകം ചന്ദ്രനോട് അടുക്കുകയാണ്. നിർണായക ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്നാണ് നടക്കുക. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് വൈകിട്ട് 7.00 മണിക്ക് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. നിലവിൽ, ഭൂമിയിൽ നിന്നും 3.69 ലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ-3 പേടകം ഉള്ളത്.

ഇന്ന് വൈകിട്ട് സഞ്ചാരപഥം താഴ്ത്തി ചന്ദ്രനുമായി അടുപ്പിക്കുന്നതോടെ പേടകം പൂർണമായും ചന്ദ്രന്റെ ആകർഷണ വലയത്തിലാകുന്നതാണ്. പിന്നീട് ഈ ബലത്തിലാണ് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണം തുടരുക. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പേടകത്തിലെ ഇന്ധനം ജ്വലിപ്പിച്ച് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതാണ്.

ഓഗസ്റ്റ് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലേക്ക് പ്രവേശിച്ചത്. ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ, ഓഗസ്റ്റ് 17-ന് പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപെടുത്തും. പിന്നീട്, ലാൻഡർ സ്വയം മുന്നോട്ട് കുതിക്കുന്നതാണ്. എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതോടെ ഓഗസ്റ്റ് 23-ന് വൈകിട്ടോടെ ചന്ദ്രന്റെ മണ്ണിൽ ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തും.