Gyanvapi Mosque| ഗ്യാൻവാപി പള്ളിയിലെ സർവേ തടയാനാകില്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിലെ സർവേ തടയാനാകില്ലെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി വിധിയിൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അൻജുമൻ ഇൻതസാമിയ മസ്‌ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയത്. ക്ഷേത്രാവശിഷ്ടങ്ങൾക്ക് മുകളിലാണോ പള്ളി പണതതെന്ന് അറിയാനായാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി നിർദേശിച്ചത്.

ഹൈക്കോടതി വിധി അനുസരിച്ച് ഇന്ന് രാവിലെ മുതൽ പള്ളിയിൽ സർവേ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് പള്ളിയുടെ ചുമതലയുള്ള അൻജുമൻ ഇൻതസാമിയ മസ്‌ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ഇതിൽ ക്ഷേത്രത്തിനായി ഹിന്ദു വിഭാഗവും ഹർജി നൽകിയിരുന്നു. രാമക്ഷേത്ര വിധിയിൽ സർവേയുടെ പ്രാധാന്യം പറയുന്നുണ്ടെന്ന് സൂചിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ച് ഇൻതസാമിയ കമ്മിറ്റിയുടെ ഹർജി തള്ളിയത്.

അതേസമയം ചില ഭാഗങ്ങളിൽ സർവേ നടത്താൻ പാടില്ലെന്നും സർവേ റിപ്പോർട്ട് സീൽ ചെയ്ത് സമർപ്പിക്കേണ്ടതില്ലെന്നും സുപ്രീംകോടതി നിർദേശിച്ചു. പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന തുടരുകയാണ്. ക്ഷേത്ര പ്രതിനിധികൾ സർവേ നടപടികൾ പരിശോധിക്കുന്നുണ്ട്. എന്നാൽ പള്ളി കമ്മിറ്റി ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ്.