വന്ദേഭാരതിന് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി


ന്യൂഡല്‍ഹി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാർലമെന്‍റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് ട്രെയിനിന് നിലവിൽ ഏഴ് സ്റ്റോപ്പുകളാണുള്ളത്.

പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് സ്റ്റേഷനുകളുടെ ട്രാഫിക് ആവശ്യകത, നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പ്രക്രിയ ആണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാൻ നീക്കമുണ്ടോ എന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് റെയിൽവേമന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവില്‍ ചെങ്ങന്നൂരില്‍ 76 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യവ്യാപകമായി 2019 മുതല്‍ 2023 വരെ വന്ദേ ഭാരത ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ 283 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 151 പേരെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രെയിൻ സർവീസ് ആരംഭിച്ച കാലം മുതൽക്കേ ചെങ്ങന്നൂരിലും കാസർഗോഡും തിരൂരിലും സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് നിരവധി നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റോപ്പ് അനുവദിക്കാനാകില്ലെന്ന് റെയിൽവേ വ്യക്തമാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഉൾപ്പടെ ഹർജികൾ വന്നെങ്കിലും കോടതി അതെല്ലാം തള്ളുകയായിരുന്നു.