പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തു സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികയെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തെ സി.പി.ഐ.എം എതിർത്തു. രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മുകളിലുള്ള കൈകടത്തലാണ് ഈ നിർദ്ദേശമെന്ന് സി.പി.ഐ.എം പി.ബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗിക സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തിൽ കോൺഗ്രസ്, ആർ.ജെ.ഡി, ഡി.എം.കെ, തുടങ്ങിയ പാർട്ടികളും എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രവാസി വോട്ടവകാശം, ഓൺലൈൻ വോട്ടിംഗ്, എക്‌സിറ്റ് -അഭിപ്രായ സർവേ എന്നിവയെ നിയന്ത്രിക്കുന്ന നിയമഭേദഗതികൾ തുടങ്ങിയ 80 ഓളം പരിഷ്‌ക്കരണ നിർദ്ദേശങ്ങളാണ് സർക്കാരിന് മുമ്പിൽ ഉള്ളത്.