വിഗ്രഹ നിമജ്ജന വേളയിൽ നദിയിൽ മിന്നൽ പ്രളയം: 8 പേർ മുങ്ങി മരിച്ചു,

ജൽപായ്ഗുരി: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ വിജയദശമി ദിനത്തിൽ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചത് 8 പേർ. നിരവധി പേരെ കാണാതായി. മാൽ നദിയിൽ പെട്ടന്നുണ്ടായ പ്രളയമാണ് നിരവധി പേരുടെ ജീവനെടുത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക അധികൃതർ അറിയിച്ചു. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. ദുർഗ്ഗാ വിഗ്രഹ നിമജ്ജനത്തിനിടെ ജൽപായ്ഗുരിയിൽ ഉണ്ടായ ദാരുണമായ വെള്ളപ്പൊക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ഇന്നലെ രാത്രി 8.30 ഓടെ ഭൂട്ടാൻ ഭാഗത്തുള്ള മാൽ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാകുകയും നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും ചെയ്തതോടെയാണ് അപകടമുണ്ടായത്. നിമജ്ജന ചടങ്ങിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകൾ മാൽ നദിയുടെ തീരത്ത് തടിച്ചുകൂടിയിരുന്നു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ആളുകൾ ഒഴുകിപ്പോവുകയായിരുന്നു. 50 പേരെ രക്ഷപ്പെടുത്തി.

എൻ‌ഡി‌ആർ‌എഫ്, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ ടീമുകൾ തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണ്. തിരച്ചിൽ പ്രവർത്തനങ്ങൾ നടിയുടെ താഴോട്ട് ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ, നിരവധി ഉപയോക്താക്കൾ ഫ്ലാഷ് വെള്ളപ്പൊക്കത്തിന്റെ വീഡിയോ പങ്കുവെക്കുകയും ദുർഗാ വിസർജന സമയത്ത് മൽബസാർ നദിയിൽ വെള്ളപ്പൊക്കമുണ്ടായതായി പറയുകയും ചെയ്തു.