അരിക്കൊമ്പൻ ദൗത്യം; വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാലിൽ

ഇടുക്കിയെ ഭീതിയിലാക്കിയ അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും. കാട്ടാന ശല്യത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കും. മൂന്നാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. സി.സി.എഫ് ആർ.എസ്. അരുൺ ഉൾപ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ, കാട്ടാനകളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് അറിവുള്ള രണ്ട് വിദഗ്ധർ, കോടതി നിശ്ചയിച്ച അമിക്കസ്‍ക്യൂറി എന്നിവരുൾപ്പെടെ അഞ്ചു പേരാണ് സംഘത്തിലുള്ളത്.

വിഷയത്തിൽ വിദഗ്ധ സമിതി ഓൺലൈനിൽ യോഗം ചേർന്ന് അരിക്കൊമ്പൻ വിഷയം ചർച്ച ചെയ്തിരുന്നു. തിങ്കളാഴ്ച ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച എത്താനായിരുന്നു സംഘത്തിൻ്റെ ആദ്യ തീരുമാനം. ഹർത്താൽ മാറ്റിയതോടെയാണ് ഇന്നുതന്നെ സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചത്.

അതേസമയം ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പൻ എത്തിയിരുന്നു. ഇതോടെ പ്രദേശത്തെ സുരക്ഷ ശക്തമാക്കാൻ തയ്യാറെടുക്കുകയാണ്  വനം വകുപ്പ്. ഇതിന്റെ ഭാഗമായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത്‌ നിയോഗിക്കാനാണ് തീരുമാനം.