ഹർത്താൽ അക്രമത്തിൽ PFI പ്രവർത്തകർക്ക് സഹായം ചെയ്‌ത പൊലീസുകാരന് സസ്പെൻഷൻ

എറണാകുളം: ഹര്‍ത്താൽ അക്രമത്തിൽ‌ പോപ്പുലർ‌ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്ത് നല്‍‌കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിയാദിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.

നിരോധനത്തിന് മുമ്പ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണുണ്ടായത്. ഹർത്താൽ ആക്രമണങ്ങളിൽ അറസ്റ്റ് തുടരുന്നതിനിടെയാണ് ഇവരെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

അതേസമയം സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പൊലീസ്.

കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഊർജിതമാക്കി.സംശയിക്കപ്പെടുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ അനസ് പി കെ എന്ന സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റി.

ഇപ്പോൾ ഒളിവിലുളള പോപ്പുലർ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പങ്കുവെച്ച കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.